Wednesday, July 15, 2009

കര്‍ക്കടകക്കഞ്ഞി കുടിക്കാം...

മഴതോരാത്ത പഞ്ഞക്കര്‍ക്കടകത്തില്‍ ആരോഗ്യവും പ്രതിരോധശേഷിയും ക്ഷയിക്കുമെന്നാണ്‌ പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നത്‌. കഴിഞ്ഞ ഒരു കൊല്ലത്തെ ജീവിതം കൊണ്ട്‌ ശരീരത്തിനുണ്ടായ ആന്തരികവും ബാഹ്യവുമായ ക്ഷതങ്ങള്‍ക്ക്‌ ഒരു മാസത്തോളം നീളുന്ന ഔഷധക്കഞ്ഞിസേവ പരിഹാരമാകുമെന്ന് അവര്‍ കരുതി
ദാരിദ്ര്യം ചുരമാന്തുന്ന പഞ്ഞമാസത്തില്‍ ചുറ്റും കാണുന്ന ഔഷധങ്ങള്‍ ചേര്‍ത്ത്‌ കഞ്ഞിവച്ചു കുടിച്ചും ആരോഗ്യം സംരക്ഷിക്കാമെന്ന് നമ്മുടെ പൂര്‍വ്വികര്‍ വിശ്വസിച്ചു. ആ വിശ്വാസത്തെയും സ്വജീവിതം കൊണ്ട് അവരാര്‍ജ്ജിച്ചെടുത്ത അറിവിനെയും നമ്മള്‍ പല ബ്രാന്‍ഡ്‌ നെയിമുകളില്‍ 'കര്‍ക്കടകക്കഞ്ഞി കിറ്റു'കളാക്കിയെന്നത്‌ മറ്റൊരു കഥ!

നമ്മുടെ നാട്ടില്‍ സാധാരണക്കാര്‍ ശീലിച്ചിരുന്ന ഒരു കര്‍ക്കിടകക്കഞ്ഞിക്കൂട്ടാണു ചുവടെ രേഖപ്പെടുത്തുന്നത്‌. കഴിഞ്ഞുപോയ ഒരു കൊല്ലത്തിലെ ഓരോ മാസത്തിലും ശരീരത്തിനുണ്ടായ ദോഷങ്ങള്‍ക്കു പരിഹാരമായി ഓരോ ഔഷധങ്ങള്‍ ചേര്‍ക്കുന്നു എന്നു സങ്കല്‍പ്പം.

1. ചിങ്ങം - മുക്കുറ്റി
2. കന്നി - കീഴാര്‍നെല്ലി
3. തുലാം - ചെറൂള (വേര്‌)
4. വൃശ്ചികം - തഴുതാമ (വേര്‌)
5. ധനു - മുയല്‍ചെവിയന്‍
6. മകരം - കുറുന്തോട്ടി (വേര്‌)
7. കുംഭം - ബലിക്കറുക
8. മീനം - ചെറുകടലാടി
9. മേടം - പൂവാംകുറുന്നില (വേര്‌)
10. ഇടവം - കക്കും കായ
11. മിഥുനം - ഉലുവ
12. കര്‍ക്കടകം - ആശാളി
(ഇതില്‍ കക്കും കായയുടെ പരിപ്പ്‌ 24 മണിക്കൂര്‍ വെള്ളത്തിലിട്ട്‌ കട്ട്‌ കളഞ്ഞെടുക്കണം)

പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക്‌ ഓരോന്നും 5 ഗ്രാം എന്ന കണക്കില്‍ ആകെ (12x5) 60 ഗ്രാം ചതച്ച്‌ കിഴികെട്ടി ഉണക്കലരി കഞ്ഞിവച്ച്‌ കര്‍ക്കടകമാസം മുഴുവന്‍ കഴിക്കാം.
കടപ്പാട്‌ : സ്വാമി നിര്‍മ്മലാനന്ദഗിരി മഹരാജ്‌